2011, നവംബർ 30, ബുധനാഴ്‌ച

പുത്തന്‍കുരിശ് പള്ളി: ഓര്‍ത്തഡോക്‍സ്‌ വിഭാഗം റിവ്യു ഹര്‍ജി തള്ളി


  • കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിയെ മതപരമായ പൊതു ട്രസ്റ്റായി കാണേണ്ടതുണ്ടെന്നും അതിനാല്‍ ചട്ടപ്രകാരമുള്ള അന്യായം മാത്രമേ അനുവദിക്കാനാവൂ എന്നും ജസ്റ്റിസ് വി. രാംകുമാറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് പള്ളിക്കുവേണ്ടി വികാരിയും കുര്യാക്കോസ് കുഴിവേലി ഉള്‍പ്പെടെ മറ്റ് രണ്ട് പേരും ചേര്‍ന്ന് ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് വേണ്ടി നല്‍കിയ റിവ്യു ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.
  • ഈ പള്ളി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കോടതിയില്‍ നല്‍കിയിരുന്ന അന്യായം നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടതല്ലാത്തതിനാല്‍ എറണാകുളം പള്ളിക്കോടതി തള്ളിയിരുന്നു. പള്ളിക്കോടതിയുടെ ഈ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തു. ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ഹര്‍ജിയിലാണ് ഇപ്പോഴത്തെ ഉത്തരവ്.
  • പള്ളിയില്‍ ഇടവകക്കാരല്ലാത്ത ക്രിസ്ത്യാനികള്‍ക്കും ആരാധന നടത്താമെന്ന് ഹര്‍ജിക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ചില പ്രത്യേക ചടങ്ങുകള്‍ക്ക് ഇടവകക്കാര്‍ക്ക് പ്രത്യേക അവകാശമുണ്ടെന്ന കാരണത്താല്‍ പൊതു ട്രസ്റ്റിനെ സ്വകാര്യ ട്രസ്റ്റായി കാണാനാവില്ലെന്ന് റിവ്യു ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
  • പൊതുട്രസ്റ്റുകളുടെ കാര്യത്തില്‍ അന്യായം നല്‍കാന്‍ സിവില്‍ നടപടിക്രമത്തിലെ 92-ാം വ്യവസ്ഥയനുസരിച്ച് കോടതിയുടെ അനുമതി വേണം. ഇത്തരത്തില്‍ 92-ാം വ്യവസ്ഥയനുസരിച്ച് അന്യായം നല്‍കാന്‍ ഹര്‍ജിക്കാര്‍ മടിക്കുന്നത് എന്തിനാണ് എന്ന് വ്യക്തമാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
  • ഭരണപരവും ഭൗതികവുമായ കാര്യങ്ങള്‍ക്കു പുറമേ പള്ളിയിലെ പ്രത്യേക ചടങ്ങുകളില്‍ നിന്നുകൂടി യാക്കോബായ സഭക്കാരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല. നേരത്തേ അപ്പീല്‍ തീര്‍പ്പാക്കിയതില്‍ പാകപ്പിഴയൊന്നും കാണുന്നില്ലെന്ന് വിലയിരുത്തിയാണ് കോടതി റിവ്യു ഹര്‍ജി പ്രാരംഭ ഘട്ടത്തില്‍ത്തന്നെ തള്ളിയത്.

2011, നവംബർ 23, ബുധനാഴ്‌ച

കോലഞ്ചേരി മെഡിക്കല്‍ കോളേജ്: അവകാശവാദമുന്നയിച്ച് യാക്കോബായ വിഭാഗം യോഗംചേര്‍ന്നു


കോലഞ്ചേരി: എംഒഎസ്ഇ മെഡിക്കല്‍ കോളേജ് ആസ്​പത്രി തങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി യാക്കോബായ വിഭാഗം യോഗം ചേര്‍ന്നു. യാക്കോബായ ചാപ്പലിലായിരുന്നു യോഗം.
ആസ് ​പത്രിയുടെ നിര്‍മാണവേളയില്‍ വര്‍ഷങ്ങളോളം കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസിച്ച് ആസ്​പത്രിനിര്‍മാണത്തിനുവേണ്ടി താന്‍ കഷ്ടപ്പെട്ടിട്ടുള്ളതായി യോഗം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സഭാവിശ്വാസികളും അംഗങ്ങളുമായ ഓഹരി ഉടമകളുടെ യോഗത്തില്‍ സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷനായി.
സഭാ സെക്രട്ടറി തമ്പൂ ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, ഷാജി ചുണ്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ ഒന്‍പത് അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ 14 ഗവേണിങ് ബോഡി അംഗങ്ങളും 179 ഓഹരി ഉടമകളും സംബന്ധിച്ചു.

കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്‌ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന്‌ യാക്കോബായ സഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്‌ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ്‌ ജേക്കബിനെ സ്‌ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്‌ക്കുന്ന നീതി സഭയ്‌ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്‌. കഴിഞ്ഞ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സഭയ്‌ക്ക് ഒട്ടേറെ നന്മകള്‍ ചെയ്‌തിട്ടുണ്ട്‌, യു.ഡി.എഫ്‌. സര്‍ക്കാര്‍ നന്മകള്‍ ചെയ്യുമെന്നു കാത്തിരിക്കുകയാണ്‌. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റേത്‌. ക്രിസ്‌തീയത നഷ്‌ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന്‌ സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശം മാനിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 2001ല്‍ സുപ്രീം കോടതിയും 2010ലും 2011ലും ഹൈക്കോടതിയും സഭാതര്‍ക്കം കോടതിക്കുവെളിയില്‍ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എതിര്‍ വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് സഭാ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ ഇക്കാര്യത്തില്‍ എന്നും തയ്യാറായി മുന്നോട്ടുവന്നിട്ടുമുണ്ട്. സഭ എന്നും സമാധാനം കാംക്ഷിക്കുന്നു. അതിനാല്‍, തര്‍ക്കമുള്ള പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്‍കുവാന്‍ നടപടി വേണം. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്‌നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.
പള്ളിയും സ്വത്തുവകകളും ഇടവകവിശ്വാസികള്‍ സമ്പാദിച്ചിട്ടുള്ളതാണ്. പുത്തന്‍കുരിശ് പള്ളിയില്‍ യാക്കോബായ സഭയ്ക്ക് അനുകൂലമായ വിധിയാണുള്ളതെങ്കിലും മറുവിഭാഗത്തിനും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണ് സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും ആരാധനയ്ക്ക് അവസരമില്ല. അവിടെ വൈദികസ്ഥാനികര്‍ക്കല്ല സഭയ്ക്കാണ് സ്റ്റാറ്റസ്‌കോ ആനുകൂല്യം ലഭിക്കേണ്ടത്. ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍ മുന്‍ സര്‍ക്കാരിന്റെകാലത്ത് ഇരുവിഭാഗത്തിനും അഞ്ച് മണിക്കൂര്‍ വീതം അനുവദിച്ച് നല്‍കി.
വരുന്ന ജനുവരിയില്‍ നടക്കുന്ന   പെരുന്നാള്‍ദിനത്തിലും ഇരുവിഭാഗത്തിനും ആരാധനയ്ക്ക് അവസരമുണ്ടാക്കണമെന്ന് ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയം ഉള്‍പ്പെടെയുള്ള നയങ്ങള്‍ തിരുത്തപ്പെടേണ്ടവയെങ്കില്‍ തിരുത്തണം. സഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും ബാവ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലക്കല്‍, മോന്‍സി വാവച്ചന്‍ എന്നിവരും സംബന്ധിച്ചു.