2011, സെപ്റ്റംബർ 28, ബുധനാഴ്‌ച

കണ്ടനാട്‌ പള്ളിക്കേസ്‌ വിധി കോലഞ്ചേരിയില്‍ വഴിത്തിരിവാകും






കൊച്ചി: കണ്ടനാട്‌ മര്‍ത്തമറിയം കത്തീഡ്രല്‍ 1934 ലെ സഭാ ഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടണമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി എറണാകുളം അഡീ. ജില്ലാ കോടതി (പള്ളിക്കോടതി) തള്ളി.


1974 മുതല്‍ പള്ളിയില്‍ നിലനില്‍ക്കുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനി ഉണ്ടാകേണ്ടതെന്നു കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ഇപ്രകാരമൊരു കേസിനു പ്രസക്‌തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


പള്ളിവികാരി താനാണെന്നു പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ ഫാ. ഐസക്‌ മട്ടമ്മേല്‍ ആവശ്യപ്പെട്ടിരുന്നു. 2006 ലാണ്‌ ഫാ. മട്ടമ്മേല്‍ വികാരിയായി ചുമതലയേറ്റത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ഇപ്രകാരമൊരു ഹര്‍ജി നല്‍കിയതു സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്നും പള്ളിക്കോടതി നിരീക്ഷിച്ചു.


കണ്ടനാട്‌ പള്ളിയില്‍ മലങ്കരസഭയിലെ ഭരണഘടന അംഗീകരിക്കുന്നവരും യാക്കോബായ സഭയുടെ 2002 ലെ ഭരണഘടന അംഗീകരിക്കുന്നവരും ഉള്ളതായി കാണുന്നുവെന്നും ഏതു ഭരണഘടനപ്രകാരം ഇടവക ഭരിക്കണമെന്നുള്ളത്‌ ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗമാണു തീരുമാനിക്കേണ്ടതെന്നും മറ്റൊരുകേസില്‍ പള്ളിക്കോടതി വിധിച്ചിരുന്നു.


ഈ വിധിക്കെതിരേ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ തള്ളിയതിനേത്തുടര്‍ന്ന്‌ യാക്കോബായ വിഭാഗം വിധിനടത്തിപ്പു ഹര്‍ജി നല്‍കിയിട്ടുള്ളതാണ്‌. തുടര്‍ന്നാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം പുതിയ ഹര്‍ജി സമര്‍പ്പിച്ചതും കഴിഞ്ഞ ചൊവ്വാഴ്‌ച ആ ഹര്‍ജി തള്ളിയതും.


കണ്ടനാട്‌ പള്ളിക്കേസ്‌ വിധിക്കും കോലഞ്ചേരി പള്ളിക്കേസിനും സമാന സ്വഭാവമുണ്ട്‌. കണ്ടനാട്‌ പള്ളിയുടെ ഭരണം ഇരുവിഭാഗവും ചേര്‍ന്നുള്ള പൊതുയോഗ തീരുമാനപ്രകാരം നടത്തണമെന്ന പുതിയ വിധി പള്ളിത്തര്‍ക്കം കലുഷിതമായ ഈ വേളയില്‍ ഏറെ പ്രസക്‌തമാണ്‌.


റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടിയെന്നത്‌, ഇടവകയോഗം പുനഃസ്‌ഥാപിക്കുകയാണ്‌. കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യത്തിന്‌ ഇതോടെ പ്രസക്‌തിയേറി.


കണ്ടനാട്‌ പള്ളി വിധി മലങ്കരസഭാ തര്‍ക്കത്തിനു ശാശ്വത പരിഹാരമുണ്ടാക്കാനുള്ള മാര്‍ഗരേഖയായി എടുക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്‌. കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാണെങ്കിലും, ഇടവകയില്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശം ഇല്ലാതാകുന്ന വിധി നടപ്പാക്കുന്നത്‌ അപ്രായോഗികമാണെന്നു നിയമജ്‌ഞരും അഭിപ്രായപ്പെടുന്നു.


യാക്കോബായക്കാരുടെ കരിങ്ങാച്ചിറ, വടക്കന്‍പറവൂര്‍ തുടങ്ങിയ പള്ളികള്‍ 34 ലെ ഭരണഘടനയുടെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു നല്‍കിയാല്‍ ശൂന്യമായ പള്ളി മാത്രമാകും ലഭിക്കുക. പേരിനുമാത്രം ഓര്‍ത്തഡോക്‌സുകാരുള്ള പള്ളികളിലാണെങ്കില്‍ എന്താവും സ്‌ഥിതിയെന്നു പറയാനുമാവില്ല. ഈ സാഹചര്യത്തില്‍ 34 ലെ ഭരണഘടന കോടതി ഉത്തരവിലൂടെ മാത്രം നടപ്പാക്കുക ഒരു ജനാധിപത്യരാജ്യത്തു പ്രായോഗികമല്ലെന്ന തിരിച്ചറിവു സര്‍ക്കാരിനുമുണ്ട്‌. പള്ളികളില്‍ ഹിതപരിശോധന നടത്തി ചുമതലക്കാരെ കണ്ടെത്തണമെന്ന പക്ഷക്കാരാണു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍. ചെന്നിത്തല ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയും ഇതേ അഭിപ്രായക്കാരനാണെന്നാണ്‌ അറിയുന്നത്‌.


ജനാധിപത്യരാജ്യത്ത്‌ തീരുമാനമെടുക്കാന്‍ മാതൃകാപരമായ രീതിയായിരിക്കും വോട്ടിംഗ്‌ വഴിയുള്ള ഹിതപരിശോധന. ഇതുതന്നെയാണ്‌ കണ്ടനാട്‌ പള്ളിക്കേസില്‍ അഡീ. ജില്ലാ കോടതിയുടെ കഴിഞ്ഞദിവസത്തെ തീരുമാനവും. 1995 ല്‍ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന, ഓര്‍ത്തഡോക്‌സ് വിഭാഗവും പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌.


അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ കാതോലിക്കോസിന്റെ മേല്‍സ്‌ഥാനിയാണെന്നും മാര്‍ത്തോമയുടെ സിംഹാസനമെന്നത്‌ ആലങ്കാരികമാണെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കുന്നില്ല. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നവരും, പാത്രിയര്‍ക്കീസ്‌ അംഗീകരിക്കുന്നവരുമായ പുരോഹിതര്‍ക്കു മാത്രമാണ്‌ 1934 ലെ ഭരണഘടനാപ്രകാരമുള്ള 95 ലെ വിധിയുടെ നിയമ പരിരക്ഷയുള്ളത്‌. പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്നതായി ഓര്‍ത്തഡോക്‌സ് സഭാ സ്‌ഥാനികള്‍ ഒരു കോടതിയിലും സത്യവാങ്‌മൂലം നല്‍കിയിട്ടുമില്ല.


34 ലെ ഭരണഘടന അംഗീകരിച്ചാലും പാത്രിയര്‍ക്കീസിനെ സ്വീകരിക്കാത്ത വൈദികന്‌ കോലഞ്ചേരി പള്ളിയില്‍ അധികാരമില്ലെന്നര്‍ഥം.


'ഒരു പാത്രിയര്‍ക്കീസ്‌ ഒരു കാതോലിക്ക ഒരു അസോസിയേഷന്‍' എന്നതാണു സുപ്രീംകോടതി കണ്ട മലങ്കരസഭയുടെ അധികാരശ്രേണി. ഇതില്‍നിന്നു പാത്രിയര്‍ക്കീസിനെ മാത്രം മാറ്റിനിര്‍ത്താനാവില്ല. ഈ സാഹചര്യത്തിലാണു പള്ളിഭരണത്തില്‍ ഇടവകയോഗ തീരുമാനം അന്തിമമാണെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചത്‌. ഇടവകകള്‍ക്ക്‌ (ആവശ്യമെങ്കില്‍ ) 95 ലെ സുപ്രീംകോടതി ഭേദഗതി ചെയ്‌ത 1934 ലെ ഭരണഘടന സ്വീകരിച്ചാല്‍ മതിയാകും.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ്‌ എന്നത് മിഥ്യാ ധാരണ.

പുതുപ്പള്ളി സമം ഓര്‍ത്തഡോക്‍സ്‌ എന്നത് മിഥ്യാ ധാരണ. പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ മൂന്നു പേര്‍ യാക്കോബായക്കാര്‍ എന്ന് ഓര്മ്മിക്കുക.പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ പതിനാലായിരം യാക്കോബായ വോട്ടര്‍മാര്‍ ഉള്ള മണര്‍കാട് പള്ളിയും ഉള്‍പ്പെടുന്നു എന്നത് മറക്കാതിരിക്കുക.വെള്ളൂര്‍ സെന്റ്‌ തോമസ്‌,വെള്ളൂര്‍ സെന്റ്‌ സൈമണ്‍സ്.പാമ്പാടി സിംഹാസന പള്ളി, പൊത്തന്‍പുറം മാര്‍ ഏലിയാസ്‌ പള്ളി, മാടപ്പാട് പള്ളി .പുതുപ്പള്ളി ചെറിയ പള്ളി ഉള്‍പ്പെടെ 21 പള്ളികള്‍ യാക്കോബായ സഭക്ക് ഉണ്ട് എന്നതും മറക്കേണ്ട. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണര്‍കാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളില്‍ പന്ത്രണ്ട് പേരും ബ്ലോക്ക്‌ അംഗങ്ങളില്‍ രണ്ടുപേരും യാക്കോബായക്കാര്‍ ആണ് എന്നതും ഓര്‍മമിക്കുക . ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‍സ്‌ സഭയെ അവഗണിച്ചു എന്ന് ആരോപിച്ചു ഓര്‍ത്തഡോക്‍സ്‌ സഭ യു ഡി എഫിന് എതിരായി പരസ്യമായി പ്രവര്‍ത്തിച്ചു എങ്കിലും ഉമ്മന്‍ ചാണ്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു എന്നത് മറക്കരുത്. യഥാര്‍ത്ഥത്തില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ ദൌര്‍ബല്യത്തെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വലിയ ഭൂരിപക്ഷം തെളിയിച്ചത്. തന്റെ ജയത്തിനു സഹായിച്ച യാക്കോബായ സഭയോടുള്ള കടപ്പാട് അറിയിക്കാന്‍ സത്യ പ്രതിജ്ഞക്ക് മുന്‍പ് മണര്‍കാട് പള്ളിയില്‍ എത്തി നന്ദി അറിയിച്ചതിനു ആയിരങ്ങള്‍ സാക്ഷി ആണ്. ജില്ല പഞ്ചായത്തില്‍ പുതുപ്പള്ളി ഡിവിഷന്റെ പ്രധിനിധി ഫില്‍സന്‍ മാത്യു യക്കോബയക്കാരന്‍ ആണ് എന്നതും ഓര്‍മമിക്കുക.മതം രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുക എന്നതാണ് നല്ലത്.