2012, മാർച്ച് 22, വ്യാഴാഴ്‌ച

സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം




 ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്‌-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ്‌  സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ്‌ അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം. സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം  തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന  ഓര്‍ത്തഡോക്‍സ്‌ വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ   മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ? ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് .   1934 -ല്‍ ഓര്‍ത്തഡോക്‍സ്‌ സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ്  ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും  അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത്‌ പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം . അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍  നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്. പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന്  ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്.  ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ്  അടുത്ത കാലത്ത്  പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ മുനതേഞ്ഞു  പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു. ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത്‌ എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ്  ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത്‌ എന്നത്  എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും  സ്വീകരിച്ചു സഭ തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്.    വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ്‌ ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി.  " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന്  വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ്‌  സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്?  സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക്  സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ