2012, മാർച്ച് 20, ചൊവ്വാഴ്ച

സഭാ തര്‍ക്കം ജനഹിത പരിശോധന തന്നെ പരിഹാര മാര്‍ഗം





  •  ജനഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‍സ്‌-യാക്കോബായ സഭ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണമെന്ന പൊതു നിര്‍ദ്ദേശത്തിനെതിരായ ഓര്‍ത്തഡോക്‍സ്‌  സഭാ മെത്രാപ്പോലീത്ത മോര്‍ തോമസ്‌ അത്താനാസിയോസിന്റെ നിലപാട് തികച്ചും നിര്‍ഭാഗ്യകരം. 
  • സഭാ തര്‍ക്കങ്ങള്‍ 1934-ലെ ഭരണഘടന പ്രകാരം മാത്രം  തീര്‍പ്പ് കല്‍പ്പിക്കപ്പെടണമെന്ന  ഓര്‍ത്തഡോക്‍സ്‌ വ്യാമോഹം അപക്വവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ വൈദിക ട്രസ്ടി ജോണ്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പയുടെ സ്വന്തം ഇടവക പള്ളിയില്‍ പോലും നടപ്പിലാക്കാന്‍ കഴിയാത്ത 1934-ലെ ഭരണഘടന എന്തിനാണ് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ   മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ?
  •  ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26-പ്രകാരം ഏതൊരു മത സ്ഥാപനവും ഇന്ത്യന്‍ നിയമത്തിനു വിധേയമായി മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത് .   1934 -ല്‍ ഓര്‍ത്തഡോക്‍സ്‌ സഭാ ഭരണഘടന രൂപം കൊള്ളുന്നതിനു മുന്‍പ്  ഇരുപതു നൂറ്റാണ്ടുകളായി സഭ നിലനിന്നു പോന്നത് ഒരു ഭരണഘടനയുടെയും  അടിസ്ഥാനത്തില്‍ ആയിരുന്നില്ല എന്നത് ഓര്‍മ്മിക്കുക. നിത്യ പ്രാര്‍ത്ഥനയോടു ഒപ്പം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ "1934-ലെ ഭരണഘടനയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു"എന്ന് ഏതെങ്കിലും വിശ്വാസി ചൊല്ലുന്നുണ്ടോ? മലങ്കര അസോസിയേഷന്‍ രൂപം കൊണ്ടത്‌ പതിനെട്ടാം നൂറ്റാണ്ട് അവസാനം മാത്രം . 
  • അസോസ്സിയേഷന് രൂപം കൊടുത്തതില്‍ പങ്കാളികളായ വ്യക്തികള്‍ക്കോ,സംഘടനകള്‍ക്കോ,അസ്സോസ്സിയേഷനില്‍  നിന്നും വിട്ടു പോകുവാനും വേറെ അസോസിയേഷന് രൂപം കൊടുക്കുവാനും ഉള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശത്തിന്റെ ഭാഗമാണെന്നു കേരള ഹൈക്കോടതി തന്നെ വിധി പ്രസ്താവിച്ചിട്ടുണ്ട് എന്നത് നാം മറക്കരുത്. 
  • പള്ളികളോ ആരാധനാലയങ്ങളോ,സ്വകാര്യ ട്രസ്ടുകളല്ല , പബ്ലിക്ക് ട്രസ്റ്റുകള്‍ ആണെന്ന്  ഇന്ത്യയുടെ പരമോന്നത നീതി പീഠം അടുത്ത കാലത്ത് പുറപ്പെടുവിച്ച വിധിന്യായം ഏറെ പ്രസക്തം ആണ്.  ബ:സുപ്രീം കോടതിയുടെയും ,ഹൈക്കോടതിയുടെയും സുപ്രധാനങ്ങളായ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ്  അടുത്ത കാലത്ത്  പുത്തന്‍കുരിശു, കണ്ടനാട്, പഴംതോട്ടം പള്ളി കേസുകളില്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ മുനതേഞ്ഞു  പോയ " 1934- ഭരണഘടനാ വാദം" നിരാകരിച്ചു പള്ളികള്‍ സ്ഥാപിച്ച ഭൂരിപക്ഷം വരുന്ന യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പള്ളി വിട്ടു കൊടുത്തുകൊണ്ട് തീരുമാനം ഉണ്ടായതു.
  •  ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു രാജ്യത്ത് ജനഹിതത്തെ ധിക്കരിക്കാന്‍ ഈ വലിയ നോമ്പ് കാലത്ത് ഒരു പുരോഹിത ശ്രേഷ്ടന്‍ സര്‍ക്കാരിനോടും പൊതു സമൂഹത്തോടും ആവശ്യപ്പെടുന്നതില്‍ കൂടി ആരാണ് ചെറുതാവുന്നത്‌ എന്ന് ചിന്തിക്കൂ. ബ: ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പിറവം പള്ളിയില്‍ നടത്തിയ " ജനഹിത പരിശോധനയില്‍ " ഭൂരിപക്ഷം ലഭിച്ച യാക്കോബായ സഭ ആണ്  ഇപ്പോള്‍ പിറവം വലിയ പള്ളി ഭരിക്കുന്നത്‌ എന്നത്  എന്തെ ഈ പുരോഹിത ശ്രേഷ്ടന്‍ മറന്നത് .ഇതേ മാര്‍ഗം തര്‍ക്കം ഉള്ള പള്ളികളിലും,സ്ഥാപനങ്ങളിലും സ്വീകരിച്ചു സഭാ  തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന പൊതു നിര്‍ദ്ദേശത്തോട് ഇരു കക്ഷികളും യോജിക്കുകയാണ് വേണ്ടത്.
  •     വിശ്വാസത്തെക്കാള്‍ ഉപരി പള്ളികളിലെ വിലമതിക്കാത്ത സമ്പത്താണ്‌ ഈ നിലപാട് സ്വീകരിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് എന്നതാണ് ശരി.  " നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ" എന്ന്  വി: മദ്ബഹയില്‍ നിന്നും പുരോഹിതന്‍ പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്ന് കല്‍പ്പിക്കുമ്പോള്‍ " അവിടത്തെ ആത്മാവിനും ഉണ്ടാകട്ടെ എന്ന് പറയാന്‍ ജനം ഇല്ലാത്ത പള്ളികളില്‍ എന്തിനാണ് ഓര്‍ത്തഡോക്‍സ്‌  സഭ അതിമോഹം വച്ചു പുലര്‍ത്തുന്നത്?  
  • സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ ഈ പുരോഹിത ശ്രേഷ്ടര്‍ക്ക്  സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.           

     ജനഹിത പരിശോധന: തെറ്റിദ്ധരിപ്പിക്കാനെന്ന് മാര്‍ അത്തനാസിയോസ്

ചെങ്ങന്നൂര്‍. സഭാതര്‍ക്കത്തില്‍ ജനഹിതം പരിശോധിക്കണമെന്നുള്ള യാക്കോബായ വിഭാഗത്തിന്റെ വാദം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും വസ്തുതകളില്‍നിന്ന് ഒളിച്ചോടാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണെന്ന് ഓര്‍ത്തഡോക്സ് സഭ സീനിയര്‍ മെത്രാപ്പൊലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ്.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാവരെയും തിരഞ്ഞെടുക്കുന്നതും ഓരോ വര്‍ഷവും ഇടവകകള്‍ ഭരിക്കപ്പെടുന്നതും ജനഹിതം അനുസരിച്ചുതന്നെയാണ്.  1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിച്ചത് ജനഹിതത്തെ മാനിച്ചാണ്. ഇന്ത്യന്‍ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും ഇന്ത്യയില്‍ ജനഹിത പരിശോധന നടത്താന്‍ സാധിക്കാത്തതുപോലെ സഭാ ഭരണഘടന മാറ്റിവച്ച് ആര്‍ക്കും മലങ്കരസഭയില്‍ ജനഹിത പരിശോധന നടത്തുവാന്‍ കഴിയുകയില്ല.   സഭാ ഭരണഘടനയുടെ സാധുതയും ആധികാരികതയും അത് അംഗീകരിക്കപ്പെടേണ്ടുന്നതിന്റെ ആവശ്യകതയും ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഊന്നിക്കാണിച്ച് പലവട്ടം വിധി പ്രസ്താവിച്ചതാണ്.
എന്നാല്‍ കോടതിവിധികള്‍ നടപ്പാക്കാന്‍ ഉള്ള ഇച്ഛാശക്തിയും പ്രതിബദ്ധതയും, ധൈര്യമില്ലാത്ത സര്‍ക്കാരുകളുടെ മൃദുസമീപനവുമാണ് ഇത്തരം അര്‍ഥമില്ലാത്ത പ്രസ്താവനകള്‍ക്ക് ശക്തി നല്‍കുന്നതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു.

1 അഭിപ്രായം:

  1. തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടനാ അത് ഉറപ്പു നല്കന്നുണ്ട് ,1934 ലെ ഭരണഘടനയോടു കുറു പ്രഖ്യാപിച്ച affiliate ചെയ്ത ഇടവകകള്‍ ഭാരനഘടനനുസുര്തം സംഘടിക്കാതെ എങ്ങനയാണ്‌ വിട്ടു പോകാന്‍ സാധിക്കുന്നത്‌ .അതില്‍ നിന്ന് മാറി പുര്‍ണമായും വേറേ സ്ഥലത്തേക്ക് മാറിപോവം.അല്ലാതെ അതിലെ ഏതെങ്കിലും ഇടവക്കാരന്‍ ഞങ്ങള്‍ അങ്ങികരിച്ച ഭരണഘടന അനുസരിച്ച് ഇടവക ഭരിക്കണം എന്നുപറഞ്ഞു കോടതിയെ സമിപിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ .ഒരു കാര്യം ചോടികട്ടെ തിരുവനതപുരത്ത് സെല്വരാജന്‍ പാര്‍ട്ടി വിട്ടു പോയി .അതിലെ ഭൂരിപഷം ഏരിയ , ലോക്കല്‍ കമ്മിറ്റി സഖാകളും കുടെപോയി എന്ന് വിചാരിക്കുക .പോയവര്‍ പറയുന്നു ലോക്കല്‍ കമ്മിറ്റി ഓഫീസ കെട്ടിടവും ഏരിയ കമ്മിറ്റി ഓഫീസ കെട്ടിടവും അവ്ശയാപെട്ടാല്‍ സി പി എം അത് വിട്ടു കൊടുക്കുമോ ?അവിടത്തെ ജനഹിതം അനുസരിച്ച് വീതം വയ്കുന്നതാണോ നമ്മുടേ നാട്ടിലേ നീതി ?അതോ സി പി എം പാര്‍ട്ടിയോടും ഭരണഘടനയോടും കുരുള്ള ബാക്കിയുള്ള സഖാക്കള്‍ക് അത് ഉപയോഗിക്കാമോ ? സഖാവിന്റെ അഭിപ്രായം അറിയാന്‍ താല്പര്യം ഉണ്ട് . ഏറ്റവും വലിയ ബാവ പഷക്കാരായ അങ്ങയുടെ മണര്‍കാട് പള്ളി എന്തുകൊണ്ടാണ് 2002 ലെ നിങ്ങ്ലെടായ് സ്വന്തം സഭയുടെ ഭരണഘടന അങ്ങികരിക്കത്തെ ? സ്വന്തം ഭരണഘടന യില്‍ നില്‍ക്കന്നുത് ." അതില്‍ വിശ്വ്സമില്ലേ ?" .സ്വപ്ന ലോകത്തില്‍ നിന്നും പുറത്തു വന്നു കൂടുതല്‍ പക്വത ഉള്ള നിലപാട് സ്വീകരിച്ചു ആരാധനാലയങ്ങളെ കലാപ വിമുക്തമാക്കാന്‍ പുരോഹിത ശ്രേഷ്ടര്‍ക്ക് സല്‍ബുദ്ധി ഉണ്ടാകാന്‍ ഈ വലിയ നോമ്പുകാലത്ത് നമുക്ക് പ്രാര്‍ത്ഥിക്കാം.

    മറുപടിഇല്ലാതാക്കൂ