2012, ഏപ്രിൽ 18, ബുധനാഴ്‌ച

പിറവം വലിയപള്ളി: ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തുന്നത്‌ തടയുമെന്നു യാക്കോബായ സഭ


 പിറവം സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി(പിറവം വലിയപള്ളി) പാരിഷ്‌ഹാള്‍ മൈതാനത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഏഴിന്മേല്‍ കുര്‍ബാന നടത്തുന്നത്‌ തടയുമെന്ന്‌ യാക്കോബായ സുറിയാനിസഭാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പള്ളിയെ പാത്രിയര്‍ക്കീസ്‌ ബാവയാണ്‌ കത്തീഡ്രല്‍ ആയി ഉയര്‍ത്തിയത്‌. 1974 മുതല്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍പെട്ട പുരോഹിതന്മാര്‍ മാത്രമേ പള്ളിയില്‍ ശുശ്രൂഷ നടത്താന്‍ ഹൈക്കോടതി അനുമതിയുള്ളൂവെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വിവിധ ഹര്‍ജികള്‍ കോടതി തള്ളിയതാണെന്നും യാക്കോബായ സഭ വ്യക്‌തമാക്കി. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയ ജില്ലാ കലക്‌ടറുടെ നടപടി ഏകപക്ഷീയമാണ്‌. പള്ളി മാനേജിംഗ്‌ ട്രസ്‌റ്റി, വികാരി എന്നിവരുടെ വാദം കേള്‍ക്കാതെയും സമ്മതമില്ലാതെയുമാണ്‌ കലക്‌ടര്‍ നടപടിയെടുത്തത്‌. ഈ മാസം 12ന്‌ യോഗം വിളിച്ചു ചേര്‍ത്ത കലക്‌ടര്‍ പള്ളിയുടെ ട്രസ്‌റ്റിയെ അറിയിച്ചില്ല. യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ പകര്‍പ്പ്‌ പള്ളിക്ക്‌ നല്‍കിയില്ല. കലക്‌ടര്‍ അന്യായമായാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ കുര്‍ബാന നടത്താന്‍ അനുമതി നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ കെ.എ. ജോണ്‍(പള്ളി ലീഗല്‍സെല്‍ കണ്‍വീനര്‍), ബിജു വര്‍ഗീസ്‌(വിശ്വാസി സംരക്ഷണ സമിതി സെക്രട്ടറി), ടി. മത്തായി തേക്കുംമൂട്ടില്‍(പള്ളി സെക്രട്ടറി), തമ്പുജോര്‍ജ്‌ തുകലന്‍(യാക്കോബായ സഭ സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ